തടവറയിലെ പൂക്കള്‍ക്ക്‌

ഏകാന്തമായ കാരിരുമ്പഴിക്കുള്ളില്‍നിന്നു
സ്വാതന്ത്ര്യത്തിന്റെ
പുനര്‍ജന്മം എനിക്കു
ലഭിക്കുമെങ്കില്‍,
അതു തടവറയിലെ എന്റെ
പൂക്കളോടൊപ്പമായിരിക്കട്ടെ....
ഒരുനാള്‍ നിന്റെ നെഞ്ചിലെ
പ്രണയം മണത്തു
ഏതെങ്കിലുമൊരു ശലഭം വരും..
പ്രണയത്തിന്റെ
സിംഫണിയില്‍
വേദനയുടെ തീക്കടല്‍
മുഴങ്ങാതിരിക്കട്ടെ...
മണമില്ലെങ്കിലും, സ്നേഹത്തിന്റെ
വിളിപ്പുറങ്ങളില്‍
നെഞ്ചോടു ചേര്‍ത്തു വയ്ക്കാന്‍
എനിക്കൊരു പൂ മതി....
പാറാവുകാരുടെ കനത്ത
ബൂട്ടുകള്‍ക്കിടയില്‍
ചവിട്ടിയരക്കപ്പെട്ട
സ്വാതന്ത്ര്യം മറികടന്നു
എനിക്കെന്നാണു നിന്നെയൊന്നു
ചുംബിക്കാനാവുക...?
ഇരുളടഞ്ഞ ഇരുമ്പഴിക്കുള്ളില്‍
ഞാനും, മതില്‍ക്കെട്ടിനുള്ളില്‍
നീയും ശ്വാസം മുട്ടി
മരിക്കയാണെങ്കില്‍
പുനസമാഗമത്തിലെ അന്ത്യ
വാക്കുകള്‍ക്കു അര്‍ഥമുണ്ടാകുന്നതെങ്ങിനെ....?

No comments: