ഓര്‍മ വെച്ച കാലം...

ഓര്‍മ വെച്ച കാലം...
ഓര്‍മ വെച്ച കാലം മുതല്‍ക്കേ ഒരു കൂട്ടുകാരിയുടെ സ്നേഹം ഞാന്‍ കൊതിച്ചിട്ടിട്ടുണ്ട്.കൂടെപ്പിറപ്പു പോലുമില്ലാതെ ഏകന്തതയില്‍ ഒറ്റപ്പെട്ടു പോയതായിരുന്നു ബാല്യം. ഒരു പെങ്ങളെയായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.
പെണ്‍കുട്ടികളോട് സംസാരിക്കാന്‍ എനിക്ക് പേടിയായിരുന്നു.അവരെ കാണുമ്പോള്‍ എന്റെ ശരീരം വിറക്കുമായിരുന്നു. തൊണ്ട വരളും.മുഖം വിറളി വിരൂപമാകും.വാക്കുകള്‍ പോലും മറന്നു പോകും.
എഴുത്തില്‍ ആ പ്രശ്നമുണ്ടായിരുന്നില്ല.പത്താം തരത്തില്‍ പഠിക്കുമ്പോള്‍ ഒമ്പതിലെ ജാസ്മിനോട് എന്തോ വല്ലാത്ത ഇഷ്ടം തോന്നി.‘ലൈന്‍’എന്നൊക്കെ പറയുന്ന ഒരിഷ്ടത്തിന്റെ വണ്‍വേ വേറെ ഉണ്ടായിരുന്നപ്പോള്‍ ആണത്.
ഒരു എഴ്ത്തിലൂടെയാണ് അവള്‍ എന്നെ സ്വീകരിക്കുന്നത്.ഏട്ടനും അനിയത്തിയുമായി- ആദ്യ പ്രണയത്തിന്റെ തീവ്രതയോളം അഗാധമെന്ന് അനുഭവിച്ച ബന്ധം.ഇണക്കങ്ങള്‍,പിണക്കങ്ങള്‍.
മറുപടിക്കു വേണ്ടിയുള്ള കാത്തിരുപ്പ് അസഹ്യമായിരുന്നു. വിരഹത്തിന്റെ വേദന.പരിഗണനയുടെ പ്രതീക്ഷ.

ജാസ്മിന്‍ എന്നത് അവളുടെ യഥാര്‍ഥ പേരല്ല.ഞാന്‍ അവളെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. അവളുടെ ചില കത്തുകള്‍....അതെത്ര മാത്രം നിങ്ങളെ ആകര്‍ഷിക്കുമെന്ന് അറിയില്ലെങ്കിലും.

ജാസ്മിന്റെ കത്തുകള്‍ക്കു ശേഷം എന്റെ ആദ്യ തൂലികാ സുഹൃത്തിന്റെ വിചാരങ്ങള്‍ പോസ്റ്റ് ചെയ്യാം. പിന്നെയും കുറച്ചധികം പേരുണ്ട്.വഴിയേ…………………


-----------------------------------------
-----------------------------------------
പ്രിയപ്പെട്ട ഏട്ടന് അനുജത്തി എഴുതുന്നത്,
എനിക്ക് ഒന്നും എഴുതാന്‍ അറിയില്ല.എനിക്ക് ഏട്ടന്റെ കഥകളും കവിതകളും വളരെയേറെ ഇഷ്ടപ്പെട്ടു.ഏട്ടനെ എനിക്ക് നന്നായി മനസ്സിലാക്കാം.എന്താണ് ഏട്ടന്റെ പ്രശ്നം?.എന്നോട് പറയൂ. എനിക്ക് ഏട്ടനോട് ഒരു ദേഷ്യവുമില്ല.ഞാന്‍ ഏട്ടനെ ദൈവത്തെപ്പോലെ സ്നേഹിക്കുന്നു.ഞാന്‍ എപ്പോഴും വിചാരിക്കും.എന്റെ ഏട്ടനായിരുന്നുവെങ്കിലെന്ന്.
എനിക്ക് ആകെ മൂന്നു ഏട്ടന്മാരണുള്ളത്.ചേച്ചിയില്ല.ഏട്ടന്റെ കഥ വായിച്ചപ്പോഴാണ് മനസ്സിന് ആശ്വാസം തോന്നിയത്.എം.ടിയെ ഇഷ്ടമാണല്ലേ,എനിക്കും ഇഷ്ടമാണ്.ഞാനും കഥയും കവിതയുമൊക്കെ എഴുതാറുണ്ട്.ഇപ്പോള്‍ പരീക്ഷയല്ലേ , എഴുതുന്നില്ല.കഴിഞ്ഞ പ്രാവശ്യം സാവിത്രി ടീച്ചര്‍ എന്റെ കഥ ഒരു മാസികയില്‍ എടുത്തിരുന്നു.ഏട്ടന് വായിക്കണമെങ്കില്‍ ആ ഡയറി കാണുന്നില്ല.തിരഞ്ഞു നോക്കി തരാം.
എനിക്ക് ഒരാഗ്രഹമുണ്ട് , നന്നായി പഠിക്കണം.ഏട്ടന് എന്താവാനാണ് ഇഷ്ടം?.എനിക്ക് ടീച്ചറാകണം.ഏട്ടന്‍ എന്തിനാണ് ഇത്ര വില കൂടിയ മിഠായി വാങ്ങിത്തന്നത്, ര്ണ്ടു കോഫീ ബൈറ്റാണെൻകിലും എനിക്ക് തൃപ്തി ആയേനെ..ഏട്ടന്‍ മറന്നാലും ഒരിക്കലും ഈ അനുജത്തി മറക്കില്ല.ഒരു വിഷമം മാത്രം.ഏട്ടന്‍ പോവ്വാണല്ലേ.എനിക്ക് കരയാന്‍ കണ്ണീരില്ല.ആകെ ഒരു വിമ്മിട്ടം പോലെ. നിങ്ങളെല്ലാവരും പോകുകയല്ലേ എന്ന് ഓര്‍ത്തിട്ട് , അടുത്ത വര്‍ഷം ഒരു സുഖവുമുണ്ടാവില്ല.

ഏട്ടന് കാമുകി ഉണ്ടായിരുന്നു അല്ലേ? ആ കുട്ടി എന്താണ് പിണങ്ങാന്‍ കാരണം?.ഞാന്‍ ഇതൊക്കെ ചുമ്മാ ചോദിച്ചതാണേ.
ഏട്ടന്‍ ചിത്രം വരക്കുമോ?.ഞാന്‍ ലേശമൊക്കെ വരക്കും.എനിക്ക് പാട്ടുകള്‍ വലിയ ഇഷ്ടമാണ്.ഞാനാണ് ഇപ്പോള്‍ ക്ലാസിലെ പാട്ടുകാരി.ഏട്ടന്‍ ഈ കത്ത് ആര്‍ക്കും കാണിച്ചു കൊടുക്കരുത്.ഞാന്‍ എന്റെ അമ്മയോട് ഏട്ടനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.നല്ല എഴുത്തുകാരനാണ്,പഠിക്കുന്ന കുട്ടിയാണ് എന്നൊക്കെ(കുഴപ്പമില്ലല്ലോ)
ഏട്ടന്‍ മാതൃഭൂമിയിലെ സി.രാധാകൃഷ്ണന്റെ നോവൽ വായിക്കാറുണ്ടോ?. ഇനിയൊരു നിറകണ്‍ ചിരി.നല്ല കഥയാണ്.
ഞാന്‍ എഴുതിയ ഒരു കവിതയിലെ നാലു വരി എഴുതട്ടെ, നല്ലതാണെങ്കില്‍ പറയുമല്ലോ?.
എവിടെ മാനുഷരൊന്നു പോല്‍ വാഴുന്നു.
അവിടെ നിന്‍ വാക്ക് കാവലായ് നില്‍ക്കുന്നു.
ഹിമമൂതിടും പകലുകള്‍ സൂര്യനെ തിരയവേ
നീ ഉണര്‍ത്തു പാട്ടാവുന്നു.
(തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുമല്ലോ)
എന്ന്
ഏട്ടന്റെ സ്വന്തം അനുജത്തി

എനിക്ക് മരണത്തെ പേടിയാണ്, ഏട്ടനോ?

----------------------------------------------------------------------------------
എത്രയും സ്നേഹം നിറഞ്ഞ ഏട്ടന് അനുജത്തിയുടെ കത്ത്.
ഏട്ടന്റെ കത്തു വായിച്ചു.വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം.
ഏട്ടാ ഞാനീ ഭൂലോകത്ത് സ്നേഹിക്കുന്നത് കഥകളേയും കവിതകളേയും ചേച്ചിയേയും എന്റെ ഈ ചേട്ടനേയും ഏട്ടനേയും അസ്കറിനേയും മാത്രമാണ്.അസ്കറ് പാവമാണ്.ഏട്ടന് എഴുതുന്നത് അസ്കര്‍ അറിയരുത്.അവനോട് ഏട്ടന്‍ അവന്റെ ഭാവി പരിപാടികളെക്കുറിച്ചു ചോദിക്കണം. പെങ്ങള്‍ക്കു വേണ്ടിയല്ലേ?.ഞാന്‍ ചോദിക്കാന്‍ പറഞ്ഞുവെന്നു പറയരുത്.ഏട്ടന്റെ മുഖത്ത് വഞ്ചനയുടെ നിഴല്‍പ്പാട് പോലുമില്ല.
ഏട്ടനു നല്ലതു വരട്ടെ എന്നാശംസിച്ചു കൊണ്ട്
നിര്‍ത്തുന്നു
സ്വന്തം അനുജത്തി

----------------------------------------------------------------------------------

ജാസ്മിന് ഒരു ലൈന്‍ ഉണ്ടായിരുന്നു.അസ്കര്‍ എന്നു പേര്.അവനെ കാണാനും സംസാരിക്കാനും അവള്‍ ആവശ്യപ്പെട്ടിട്ടും ഞാന്‍ അവനെ കാണുകയുണ്ടായില്ല.ഞങ്ങളുടെ അടുപ്പത്തിന് ആ പ്രണയം തടസ്സമായിരുന്നില്ലെന്നണ് നേര്. ആ ലൈന്‍ പതിവ് സ്കൂള്‍ പ്രണയങ്ങള്‍ പോലെ നഷ്ടപ്പെട്ടിട്ടുണ്ടാകണം.
വീടിനപ്പുറം ലോകം കണ്ടിട്ടില്ലാത്ത ഞാന്‍ പ്രീ ഡിഗ്രിക്ക് കണ്ണൂരില്‍ പോയി.നാടു വിട്ട് നില്‍ക്കണമെന്ന ആഗ്രഹവും മുഖ്യമായിരുന്നു.തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍.ഒരു ഇസ്ലാമിക് ഹോസ്റ്റലിലായിരുന്നു താമസം.
യാഥാസ്ഥിതിക മത വിശ്വാസം അന്ധമാക്കിയ ഒരു കൂട്ടം മനസ്സുകള്‍.എവിടെയും സംശയ ദൃഷ്ടി.വഴി തെറ്റിപ്പോകുമോ എന്ന് സൂക്ഷ്മ നിരീക്ഷണം.
എനിക്ക് വരുന്ന ലത്തുകള്‍ പൊട്ടിച്ച് വായിക്കപ്പെട്ട ശേഷമേ കിട്ടൂ എന്നായി.ജാസ്മിന്റെ കത്തുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു.സഹമുറിയന്മാര്‍ക്കിടയില്‍ പാട്ടായി.കൂടുതല്‍ അറിയാന്‍ അവര്‍ എന്റെ ഡയറിയും കട്ടു വായിച്ചു.
ഞാന്‍ വല്ലാതെ വിഷമിച്ചു.വീട്ടില്‍ നിന്നു വിട്ടു നില്‍ക്കുന്ന അസ്വസ്ഥതയ്ക്കു മേലായിരുന്നു ഇത്തരത്തിലൊരു മാനസിക പീഡനവും.
അതേ സമയം തന്നെയാണ് എന്റെ ഒരു കത്ത് ജാസ്മിന്റെ വീട്ടുകാര്‍ വായിച്ച് കോലാഹലമുണ്ടാകുന്നത്.അവരും തെറ്റിദ്ധരിച്ചു.തപാല്‍ വഴി എഴുത്ത് നിലച്ചു.
പിന്നെ നാട്ടില്‍ വരുമ്പോള്‍ എന്റെ അയല്‍ വാസിയായ അവളുടെ അയല്‍ ക്ലാസുകാരിയുടെ കയ്യില്‍ കൊടുത്തു വിടുകയായി. ഒടുവില്‍ അതും നിലച്ചു.
അതിനിടെ തൂലികാ സൌഹൃദങ്ങള്‍ ഏറെ സ്വന്തമായി.അവളെ വല്ലപ്പോഴും കാണും.അവള്‍എ ഴുത്ത് നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ സംകടം തോന്നി. നന്നായി എഴുതുമായിരുന്നു അവള്‍. ഉള്ളില്‍ തീയുള്ള കുട്ടി.
വിവാഹിതയായ ശേഷം അവളെ വീണ്ടും കണ്ടു.സുന്ദരനും പണക്കാരനുമായ ഭര്‍ത്താവ്.ഞാന്‍ സ്വപ്നപ്പെട്ട് നടന്നു പോകുമ്പോഴാണ് എനിക്കടുത്തായി അവരുടെ കാര്‍ നിര്‍ത്തിയത്.
അവള്‍ പരിചയപ്പെടുത്തി.ഞാന്‍ പറയാറില്ലേ എന്ന്. അയാള്‍ ഹസ്തദാനം ചെയ്തു.എന്റെ കൂട്ടുകാരിയോട് വാത്സല്യവും സ്നേഹവും കൊണ്ട് ഉള്ള് നിറഞ്ഞു.എന്താണ് അവള്‍പറഞ്ഞിട്ടുണ്ടാകുക?!.
ഹിന്ദുസ്ഥാനി രാഗത്തിന്റെ തിരയടിയാണ് അവളെക്കുറിച്ച് എന്റെ മനസ്സില്‍.ഏതോ മനോഹരമായ
കഥയിലെ ഒരിക്കലും മറക്കാനാകാത്ത ഒരു കഥാപാത്രത്തോടുളള ഇഷ്ടം.
--------------------------------------------------------------------------------------------------------------------------------------------------------------------
അയല്‍ക്കാരിയായ ഒരു ചേച്ചിയെ ഞാന്‍ ജീവനു തുല്യം സ്നേഹിച്ചു തുടങ്ങുന്നത് എന്റെ പതതാം ക്ലാസ് പഠന ശേഷമാണ്. പ്രീ ഡിഗ്രിക്ക് ചേര്‍ന്ന സമയം.കാറ്റാടി മരങ്ങളുള്ള, സ്വപ്ന തുല്യമായ ക്യാമ്പസ് ആയിട്ടും , അപകര്‍ഷതയുടെ തണുപ്പിനാല്‍ അടഞ്ഞു പോയ എന്റെ മനസ്സിന്റെ വാതിലുകള്‍ക്കകത്തെയ്ക്ക് ആഹ്ലാദങ്ങള്‍ കടന്നു വന്നില്ല. തിരിച്ച് നാട്ടിലെത്താന്‍ പ്രാര്‍ത്ഥിക്കുന്ന മനസ്സായിരുന്നു എപ്പോഴും.കുറ്റിപ്പുറം റെയില്‍ വേ സ്റ്റേഷനടുത്തെത്താറായാല്‍ ഞാന്‍ അനുഭവിച്ചിരുന്ന സന്തോഷം വിവരിക്കാനാവില്ല. മഴ പോലെത്തന്നെ പെയ്തു പരന്നു കിടക്കുന്ന സ്വപ്ന വെയിലും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.പോക്കു വെയിലിന്റെ കലാചരുതയിലാണ് ഞാന്‍ വന്നിറങ്ങുക.
എന്റെ ചേച്ചിയെക്കുറിച്ചു പറയും മുമ്പ് രണ്ടു പെണ്‍കുട്ടികളെക്കുറിചചു കൂടി പറയാം.കൌമാരത്തിന്റെ രസങ്ങള്‍ക്കിടയില്‍ രണ്ടു പെണ്‍കുട്ടികള്‍.എനിക്കു പോലും അജ്ഞാതമായ രതി രഹസ്യങ്ങളെ ക്കുറിചുചു അവര്‍ പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല.ആടു നോക്കാന്‍ പോയിരുന്ന സായാഹ്നങ്ങളിലായിരുന്നു അത്.അവളില്‍ ഒരുവളെ കൌതുകത്തിന് പ്രേമിക്കാമെന്നു വെച്ച് ഞാന്‍ കത്തെഴുതുകയുണ്ടായി. മറുപടി രസകരമായിരുന്നു. എന്നെ സ്നേഹിക്കുന്ന പോലെ അവളേയും സ്നേഹിക്കണമെന്ന് കൂട്ടുകാരിക്ക് വേണ്ടി കൂടി ശുപാര്‍ശ. ഇതേ പോലെ മറ്റവളും എഴുതി. പെണ്‍കുട്ടികള്‍ സ്വാര്‍ത്ഥകളാണെന്ന ധാരണ തല്‍ക്കാലം തിരുത്തപ്പെട്ട ഒരു അനുഭവമായിരുന്നു അത്. ഒരാളുടെ പ്രണയം രണ്ടു പെണ്‍ മനസ്സുകള്‍ പങ്കുവെയ്ക്കാന്‍ തയ്യാറാകുക. ഒടുവില്‍ മനസ്സിലായി. എന്നില്‍ നിന്നു കിട്ടുന്ന സമ്മാനങ്ങളായിരുന്നു അവരുടെ പ്രതീക്ഷ. ചൂഷണം ചെയ്യാന്‍ കഴിയുമയിരുന്ന ബന്ധമായിരുന്നുവെങ്കിലും ഉള്ളിലെ ധാര്‍മിക മനുഷ്യന്‍ സമ്മതിച്ചില്ല.

കാലമാണെല്ലാത്തിനും സാക്ഷി...

ജീവിതത്തിന്‍റ് മധുരമയിലെന്നോ അവള്‍ എന്‍റെ മനസ്സിന്‍റെ
കണ്ണാടിക്കൂടുകള്‍ തല്ലിതകറ്ത്ത‍വള്‍ കടന്നുവന്നു
എന്തരഴകായിരുന്നവളുടെ കണ്ണുകള്‍ക്ക്
അന്ന് തിരമാലകള്‍ നിറ്ത്തം വക്കുന്ന കടലിന്നരികില്‍
അവളുടെ മടിയില്‍ തലവച്ചുറങ്ങുന്ന നേരത്ത്
കണ്ട കിന്നാക്കള്‍ക്ക് വിഷം തന്നവള്‍
എവിടെയോ മറഞ്ഞുനിന്നാര്ത്തു ചിരിക്കുന്നു
കാലമാണെല്ലാത്തിനും സാക്ഷി

നക്ഷത്രങ്ങളെ പ്രണയിച്ച കൂട്ടുകാരി...


സ്വപ്നങ്ങളെ അവള്‍ കൂട്ടുപിടിച്ചത്‌ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടനുള്ള വഴിയായി കരുതിയിട്ടവാം അല്ലെങ്കില്‍ അവളുടെ ഉള്‍വലിഞ്ഞ സ്വഭാവം കൊണ്ടായിരിക്കാം.ഏകാകിയായ്‌ ഇരിക്കുമ്പോള്‍ അവള്‍ ഏകാന്തത അറിയുന്നേയില്ല.

"ഈ ജീവിതകാലം മുഴുവന്‍ ഇവിടെ ഒറ്റയ്കിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.നിറഞ്ഞ ഏകാന്തത ദൈവം എനിക്ക്‌ നല്‍കുകയാണെങ്കില്‍ ലോകത്തിലെ സര്‍വ്വദു:ഖവും നല്‍കിയാലും ഇവിടെ ഒറ്റയ്കിരുന്നു കരയാന്‍ എനിക്ക്‌ സന്തോഷം മാത്രം" എന്ന് അവളുടെ ഡയറിത്താളുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. ആ ഡയറിയും മുറിയും അവള്‍ക്ക്‌ വളരെ പ്രിയപ്പെട്ടതാണ്‌.

"എനിക്കുപോലും അറിയാത്ത മനസിന്റെ കോണിലെ ഒരായിരം നൊമ്പരങ്ങള്‍ പങ്കുവയ്ക്കുവാന്‍ നിന്റെ ഈ താളുകള്‍ മാത്രം" എന്ന് ഒരു കൂട്ടുകാരിയോടെന്നപോലെ ആദ്യപേജില്‍ കുറിച്ചിരുന്നു.

നിറഞ്ഞ ആ ഏകാന്തതയില്‍ അവളെ ഇഷ്ടപ്പെടുന്ന അവളെ ഇഷ്ടപ്പെടുന്നവര്‍ എന്ന് അവള്‍ കരുതുന്ന എല്ലാവരും ഉണ്ടാകും.അവരോടെല്ലാം അവള്‍ സംസാരിച്ചുകൊണ്ടിരിക്കും. അവര്‍ അവളോടും.എന്നാല്‍ യഥാര്‍ത്ഥജീവിതത്തില്‍ ഇവരില്‍ പലരോടും അവള്‍ ഉള്ളുതുറന്നു സംസാരിച്ചിട്ടുണ്ടാവില്ല. സത്യത്തില്‍ ഇവരില്‍ പലരേയും അഭിമുഖീകരിക്കാന്‍ തന്നെ അവള്‍ക്ക്‌ ഭയമാണ്‌ എന്ന കാര്യം അവരെ കാണുമ്പോള്‍ മാത്രമാണ്‌ അവള്‍ ഓര്‍ക്കുന്നത്‌. അങ്ങനെ എല്ലാവരുടെയും സൗഹൃദം ആഗ്രഹിക്കുകയും എന്നാല്‍ സംസാരിക്കാനുള്ള കഴിവ്‌ പോലും ഇല്ലെന്ന സത്യം സ്വയം അറിയുകയും ചെയ്യുന്നതിനാല്‍ എല്ലാവര്‍ക്കും മുന്‍പില്‍ അവള്‍ക്ക്‌ തികഞ്ഞ മൗനം മാത്രം.

അവളുടെ മൗനം വാചാലമായിരുന്നു.അവളുടെ മൗനത്തിന്റെ ആഴങ്ങള്‍ വായിക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെ അവള്‍ എന്നും തേടിയിരുന്നു. ഒടുവില്‍ അവളെ മനസിലാക്കുന്ന ഒരു കൂട്ടുകാരന്‍ ഹൃദയത്തിന്റെ ഭാഷയില്‍ അവളെ വിളിച്ചപ്പോള്‍ അവളെന്തെ ആ സൗഹൃദം കണ്ടില്ലെന്നു നടിച്ചത്‌ എന്നെനിക്ക്‌ മനസിലായിരുന്നില്ല. അവളെ എനിക്ക്‌ മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒന്നെനിക്ക്‌ മനസിലായി അവള്‍ ആ സൗഹൃദം ഇഷ്ടപ്പെട്ടിരുന്നു. വളരെയധികം

ജീവിതത്തിന്റെ വസന്തകാലമാണ്‌ കലാലയ ജീവിതം. ആ വസന്തം വിടവാങ്ങാന്‍ ഒരുങ്ങുന്നു.അതിനുമുന്‍പെ തന്നെ പൂക്കളെല്ലം തല്ലിക്കൊഴിച്ച്‌ മരവിച്ച മനസുമായി ആ മരച്ചില്ലകളെ നോക്കിനില്‍ക്കുന്ന അവളെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ എന്തിന്‌ എന്ന ചോദ്യത്തിന്‌ എനിക്കുത്തരം ഉണ്ടായിരുന്നില്ല.

പൗര്‍ണമിനാളില്‍ ഈ മണ്ണില്‍ പെയ്തിറങ്ങുന്ന നിലാവിനെയല്ല അമാവാസിയിലെ നിറഞ്ഞ ഇരുട്ടില്‍ തിളങ്ങുന്ന നക്ഷത്രങ്ങളെയാണ്‌ അവള്‍ക്കിഷ്ടം എന്നു പറഞ്ഞപ്പ്പ്പോഴും വരികള്‍ക്കിടയില്‍ വായിക്കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഒരുപാടുനാളുകള്‍ക്കു ശേഷം മറുപടിയായി വന്ന എഴുത്തില്‍ നിന്നും ആ സുഹൃത്ത്‌ ഇന്ന് അവള്‍ക്കേറ്റവും പ്രിയപ്പെട്ട നക്ഷത്രലോകത്തെ ഒരു നക്ഷത്രമായി ഈ ലോകത്തുനിന്നും യാത്രയായി എന്നറിഞ്ഞപ്പോള്‍ എന്തുകൊണ്ടെന്നറിയില്ല അവളുടെ പഴയ എഴുത്തുകളിലെ വരികള്‍ക്കിടയിലൂടെ വായിച്ചുപോകുന്നു.

നക്ഷത്രങ്ങള്‍ എന്നും ശോഭയോടെ ജ്വലിച്ചു എങ്കിലും അവയുടെ നീലവെളിച്ചം ഒരുനാളും അവളെ തഴുകിയിരുന്നില്ല. എന്നിട്ടിമെന്തേ ഈ മണ്ണില്‍ പെയ്തിറങ്ങുന്ന നിലാവിനേക്കാള്‍ നക്ഷത്രങ്ങളെ അവള്‍ പ്രണയിച്ചത്‌? കുട്ടിക്കാലത്തു തന്നെ തനിക്കു നഷ്ടപ്പെട്ട തന്റെ പ്രിയപ്പെട്ടവരെയായിരുന്നൊ അവള്‍ അവിടെ തിരഞ്ഞത്‌? ഒരിക്കലും കിട്ടാതെ പോയ ആ സ്നേഹമാണോ നക്ഷത്രങ്ങളെ നോക്കി അവള്‍ തന്റെ കണ്ണുകളിലേക്കാവാഹിച്ചത്‌?

തന്റെ ജന്മദോഷത്തെക്കുറിച്ച്‌ മുത്തശ്ശി പറയുമ്പോഴെല്ലാം തനിക്കതില്‍ വിശ്വാസം എല്ലെന്നു പറഞ്ഞു തര്‍ക്കിക്കാറുണ്ടെങ്കിലും അവള്‍ അതൊക്കെ വിശ്വസിച്ചിരുന്നോ?? തനിക്ക്‌ പ്രിയപ്പെട്ടവരെ ദൈവം ഒരു സ്റ്റാര്‍ ആക്കും എന്ന് തമാശയായി പറഞ്ഞപ്പോഴും ഇതൊക്കെ ആയിരുന്നോ അവളുടെ മനസില്‍?? ഇതായിരുന്നോ അവളെ ആ നല്ല സുഹൃത്തില്‍ നിന്നും അകലാന്‍ പ്രേരിപ്പിച്ചത്‌ ??
എത്ര അകലാന്‍ ശ്രമിച്ചിട്ടും അവളുടെ പ്രിയപ്പെട്ടവന്‍ ഇന്ന് ഒരു നക്ഷത്രമായ്‌ അനന്തതയില്‍...
അവളുടെ മനസിലെ ഏറ്റവും പ്രിയപ്പെട്ട നക്ഷത്രമാകാന്‍ വേണ്ടിയാണോ അവന്‍..........