ഒരോര്‍മ്മമാത്രമായി, രമണിയും..

ഞങ്ങളുടെ പറമ്പ്‌ കഴിഞ്ഞാല്‍ പിന്നെ മണ്ണാന്‍തൊടു ആയി , അതും കഴിഞ്ഞാല്‍ രമണിയുടെ പറമ്പ്‌.
പടിപ്പുര വഴി പോയാല്‍ വഴി കൂടുതല്‍ ആയിരുന്നതിനാല്‍ ഞാന്‍ സ്കൂളില്‍ പോയിരുന്നത്‌ പിന്നിലെ പറമ്പിലൂടെ ആയിരുന്നു.

പോകുന്ന വഴിക്ക്‌ വെള്ളത്തണ്ടുകള്‍ പറിച്ച്‌ വിരലിനത്ര നീളത്തില്‍ മുറിച്ച്‌ കുപ്പായത്തിന്‍റ്റെ കീശയില്‍ വെക്കുമായിരുന്നു.

രമണിയുടെ വീട്ടിന്‍റ്റെ വളരെ പിന്നിലായിരുന്നു വെള്ളത്തണ്ടുകള്‍ ഉണ്ടായിരുന്നത്‌ , ഇത്‌ പറിക്കാന്‍ രാവിലെ അവളുടെ അമ്മ അനുവദിക്കുമായിരുന്നില്ല.

സ്കൂള്‍ വിട്ട്‌ വന്നതിന്‌ ശേഷം ശേഖരിക്കുന്ന വെള്ളത്തണ്ടുകള്‍ പക്ഷെ , രാവിലെ സ്കൂളില്‍ എത്തുമ്പോഴേക്കും വാടുമായിരുന്നു.

വാടിയ വെള്ളത്തണ്ടുകള്‍കൊണ്ട്‌ സ്ലേറ്റു മായിക്കുമ്പോള്‍ , പൊട്ടിപ്പൊടിയുന്ന തണ്ടുകള്‍ സ്ലേറ്റിന്‍റ്റെ ചട്ടക്കിടയില്‍ പെടുന്നത്‌ രമണിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.

ഒരിക്കല്‍ സ്കൂളില്‍ പോകുമ്പോള്‍ അവള്‍ക്കും കൂടിയുള്ള വെള്ളത്തണ്ടുകള്‍ ഞാന്‍ കയ്യില്‍ കരുതിയത്‌ പക്ഷെ പിന്നെ എന്നും അതൊരു പതിവിലേക്ക്‌ നയിച്ചു.

ഒഴിവ്‌ ദിനങ്ങളായ ശനിയും ഞായറും വളരെ നേരത്തെ എണീക്കുമായിരുന്നു ഞാന്‍.മുറ്റത്ത്‌ വെല്ലിമ്മ ( ഉമ്മയുടെ ഉമ്മ) മിക്കവാറും പണിക്കാരുമായോ മറ്റോ സംസാരിച്ച്‌ നില്‍ക്കുന്നുണ്ടാകും.:

" വെല്ലിമ്മാ ഇന്നെവിടെ വേണം?"

കൂട്ടിയിട്ടിരിക്കുന്ന വിറകില്‍നിന്നും , രണ്ട്‌ മടലെടുത്തുവരും വെല്ലിമ്മ .( മടല്‍: തെങ്ങിന്‍റ്റെ ഓലയുടെ മുന്‍വശം) , എന്നിട്ട്‌ മുറ്റത്തിന്‍റ്റെ ഏതെങ്കിലും ഒരു വശത്ത്‌ ഏകദേശം ഒരു ചതുര ഭാഗം ഉണ്ടാകും.:

" വെയില്‍ ആകുന്നതിന്‌ മുമ്പെ കഴിയണം , 2 പൈസ തരാം."

കണ്ണുകൊണ്ട്‌ ആകെ ഒന്നളന്നിട്ട്‌ ഞാന്‍ പറയും :

" വെല്ലിമ്മാ..ഇത്ര പറ്റില്ലാ.."

ഇതു കേട്ടാല്‍ വെല്ലിമ്മ കണ്ടം ഒന്നു ചെറുതാക്കും.

" ന്നാ...ദാ..ഇത്രമതി...എന്നാല്‍ 1 പസയേതരൂ "

അവസാനം ചെറിയകണ്ടം കരാര്‍ ഉറപ്പിക്കും എന്നാല്‍ കൂലി ആദ്യം വെല്ലിമ്മ പറഞ്ഞ 2 പൈസയും.

വെയില്‍ പൊന്തുന്നതിന്‌ മുമ്പെ അടയാളപ്പെടുത്തിയ ആ കണ്ടത്തിലെ എല്ലാ പുല്ലും പറിക്കണം അതാണ്‌ കരാര്‍.

ഉറപ്പിച്ചാല്‍ , വശങ്ങളിലൂടെ ഉതിര്‍ന്ന് വീഴുന്ന ട്ട്രൗസറിന്‍റ്റെ വള്ളി ശരിയാക്കി ഒറ്റ ഓട്ടമാണ്‌ രമണിയുടെ വീട്ടിലേക്ക്‌.

ശനി , ഞായര്‍ ദിവസങ്ങളിലെ ഒരു സ്ഥിര പരിപാടിയായതിനാല്‍ , രമണിയുടെ വല്യമ്മ അടുക്കളയുടെ ജനല്‍ പാല്‍ളിയിലൂടെ നോക്കുന്നുണ്ടായിരിക്കും.

ഞാന്‍ അവരുടെ പറമ്പില്‍ കയറുമ്പോഴേക്കും അവര്‍ പുറത്ത്‌ കാത്ത്‌ നില്‍ക്കുന്നുണ്ടായിരിക്കും.:

" ഇന്നെത്രാ?"

" രണ്ട്‌ പൈസ"

പിന്നെ എന്‍റ്റെ കയ്യില്‍ പിടിച്ച് അവരുടെ അടുക്കളയിലേക്ക്‌.

ഞാന്‍ അടുക്കളയില്‍ എത്തുമ്പോഴേക്കും രമണിയുടെ അമ്മ ചുട്ട ദോശയും ചട്ണിയും നിലത്ത്‌ പലകയില്‍ വെച്ചിരിക്കും.

എന്‍റ്റെ ഉമ്മാക്കോ , വെല്ലിമ്മാക്കോ ഉണ്ടാക്കാന്‍ അറിയാത്ത ഒരു സാധനമായിരുന്നു ഈ പുളിച്ച ദോശയും ചട്ണിയും.

ഞാന്‍ കഴിച്ചുകഴിയുമ്പോഴെക്കും രമണിയുടെ അമ്മ അവളെ വിളിച്ചുണര്‍ത്തിയിരിക്കും.

വീട്ടിലേക്ക്‌ തിരിച്ചുപോകുമ്പോള്‍ , വഴിയിലുള്ള എല്ലാ ചേമ്പിന്‍ ഇലകളിലും ആടിക്കളിക്കുന്ന വെള്ള കണികകളെ ഞങ്ങള്‍ തട്ടിത്തെറിപ്പിക്കുമായിരുന്നു.

മുറ്റത്തുള്ള മടലുകള്‍ കൊണ്ടുണ്ടാക്കിയ കണ്ടത്തിലെ മൊത്തം പുല്ലുകള്‍ പറിച്ചുകഴിയുമ്പോഴേക്കും , വെല്ലിമ്മയുടെ വിളി കേള്‍ക്കാം ചായയും അപ്പവും കഴിക്കാന്‍.

അടുക്കളയില്‍ ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ , വെല്ലിമ്മയുടെ കറുത്ത തുണിയുടെ അറ്റത്ത്‌ കെട്ടിവെച്ചിരിക്കുന്ന ചില്ലറപ്പൈസയില്‍നിന്നും എന്‍റ്റെയും രമണിയുടെയും കൂലി കിട്ടുമായിരുന്നു.

കഴിച്ചു കഴിയുമ്പോഴേക്കും , തറവാട്ട് കാര്യസ്ഥനായ സൈദാലിക്ക പീടികയില്‍ പോകാനുള്ള നേരമാകും , പിന്നെ രമണി അവളുടെ വീട്ടിലേക്ക് , ഞാന്‍ സൈദാലിക്കയുടെ കൂടെ പീടികയിലേക്കും.

തിരിച്ചു വരുമ്പോള്‍ രമണിക്കുള്ള നാരങ്ങ മിഠായിയിം‍ കൊണ്ടുവരുമായിരുന്നു ഞാന്‍.

ഈ യിടക്കാണ്‌ വെള്ളത്തണ്ടുകളെക്കാള്‍ , സ്ലേറ്റ്‌ മായ്കാന്‍ ചണയാണ്‌ നല്ലതെന്ന് ഞാന്‍ കണ്ട്‌ പിടിച്ചത്‌.

ചണക്ക്‌ പല ഗുണങ്ങളുമുണ്ട്‌,പെട്ടെന്നുണങ്ങില്ല , ഒരു കഷ്ണം കൊണ്ട്‌ നാലോ അഞ്ചോ ദിവസം ഉപയോഗിക്കാം മാത്രമല്ല , വെള്ളത്തണ്ടുകളുടെ അവശിഷ്ടങ്ങള്‍ സ്ലേറ്റിന്‍റ്റെ ചട്ടക്കിടയില്‍ നില്‍ക്കുന്ന പോലെ ചണക്ക്‌ അവശിഷ്ടങ്ങളില്ല.

രമണിയുടെ വീടിന്‍റ്റെ പടികഴിഞ്ഞാല്‍ പിന്നെ ഇടവഴിയാണ്‌. ഈ ഇടവഴിയില്‍ കാണുന്ന ഒരു കാഴ്ചയണ്‌ ചുവപ്പ്‌ നിറത്തിലും കറുത്ത നിറത്തിലുമുള്ള തേരട്ടകള്‍.

എന്‍റ്റെ ഒരു പ്രധാന കളി ഈ തേരട്ടകളെ കുപ്പിയിലാക്കി അടച്ചുവെക്കുകയാണ്‌.

രമണിക്കേറ്റവും ദേഷ്യമുള്ളതും ഇതുതന്നെ!. പലപ്പോഴും ഞാന്‍ അടച്ചുവെച്ച കുപ്പിയിലെ തേരട്ടകളുടെ ഇഴയല്‍ കണ്ട്‌ രസിക്കുമ്പോള്‍ രമണി കുപ്പി തട്ടിത്തെറിപ്പിക്കാറുണ്ടായിരുന്നു.

എന്നാല്‍ അധിക നാള്‍ ഇതുണ്ടായില്ല. രമണിയുടെ വീട്ടുകാര്‍ ഇരിമ്പിളിയത്തു നിന്നും അവരുടെ അമ്മയുടെ നാട്ടിലേക്ക്‌ താമസം മാറ്റിയതോടെ ഞാന്‍ ഒരു തരത്തില്‍ ഒറ്റപ്പെടുകയായിരുന്നു.

ഞാന്‍ സ്കൂളില്‍ പോകാന്‍ മടികാട്ടി തുടങ്ങി. വീടിന്‌ മുന്‍ വശത്തു കൂടി പോകുന്ന ഞാന്‍ പലപ്പോഴും വൈകി സ്കൂളിലെത്താന്‍ തുടങ്ങി.ഇതാകട്ടെ നാട്ടുകാരനായ കണാരന്‍ മാസ്റ്റര്‍ വീട്ടില്‍ വരാനും എന്നിലെ മാറ്റങ്ങള്‍ വെല്ലിമ്മാട്‌ പറയാനും കാരണമാക്കി.

ഒരു തുടര്‍ച്ചയെന്നോണം ഉപ്പയുടെ ആവശ്യപ്രകാരം ,

രാവിലേയും വൈകുന്നേരവും ദീര്‍ഘ വൃത്താഘൃതിയുംഉച്ചക്ക്‌ വൃത്തത്തിലുള്ള വെയിലിനേയും ബെഞ്ചില്‍ പതിപ്പിക്കുന്ന മേല്‍ക്കൂരയുള്ള

ചേകനൂര്‍ മാപ്പിള സ്കൂളിലേക്ക്‌ മാറിയതോടെ വെള്ളത്തണ്ടുകള്‍ ഒരോര്‍മ്മമാത്രമായി, രമണിയും

No comments: